പ്രണയത്തിന് കിനാവിന്റെ നിറം. അത് ഒഴുകിപടര്‍ന്നു കലണ്ടര്‍ താളില്‍ വന്നു കുടിയേറുന്ന ഫെബ്രുവരി 14. ദി ഗ്രേറ്റ് വലന്റൈന്‍സ് ഡേ. പ്രേമിക്കുന്നവര്‍ക്കു വേണ്ടിയുള്ള ദിവസം. പ്രേമിക്കാന്‍ ആഗ്രഹമുള്ളവര്‍ക്കും പ്രേമത്തിന്റെ ഉറവ ഉള്ളിന്റെയുള്ളില്‍ കാത്തുസൂക്ഷിക്കുന്നവര്‍ക്കും സ്വകാര്യമായി ആഹ്ലാദിക്കാനുള്ള റിസര്‍വ് ഡേ. വിശുദ്ധ വാലന്റൈന്‍ ദിനം എങ്ങനെ കാമുകി കാമുകന്മാര്‍ ആഗോളവ്യാപകമായി ദത്തെടുത്തു എന്നതാണ് പലപ്പോഴും എന്നെ ചിന്താകുലനാക്കിയിട്ടുള്ളത്. പല കഥകള്‍ കേട്ടിരിക്കുന്നു. എന്നാല്‍ ഒരു യാഥാര്‍ത്ഥ്യം മാത്രം സത്യം. ക്രിസ്മസ് കഴിഞ്ഞാല്‍ ലോകത്ത് ഏറ്റവും കൂടുതല്‍ ആശംസകാര്‍ഡുകള് വിറ്റു പോകുന്നതിന്റെ റിക്കാര്‍ഡ് കഴിഞ്ഞ ഒരു ദശകമായി വാലന്റൈന്‍സ് ഡേ സ്വന്തമാക്കിയിരിക്കുന്നു.അതു കൂടുതുന്നതല്ലാതെ കുറയുന്നുമില്ല. ഇ-കാര്‍ഡുകളുടെ ഒഴുക്കാണ് ഇന്റര്‍നെറ്റിലാകെ.
ക്രൈസ്തവ, പ്രാചീന റോമന്‍ പാരമ്പര്യങ്ങളില്‍ ഏതെങ്കിലുമൊന്നാവും വലന്റൈന്‍സ് ഡേയ്ക്കു പിന്നിലെന്നു ഉറപ്പില്ലാത്ത ചരിത്രം പറയുന്നു. എന്നാല്‍ കാത്തലിക്ക് ചര്‍ച്ച് കുറച്ചു നാളായ് ഒരു കാര്യം വ്യക്തമാക്കിയിട്ടുണ്ട്. മൂന്നു വിശുദ്ധന്മാര്‍ ഈ പേരില്‍ കത്തോലിക്ക സഭയില്‍ ഉണ്ടായിരുന്നു. അതിന്റെ വിശദാംശങ്ങള്‍ വൈകാതെ ലഭ്യമാക്കുമെന്നും വത്തിക്കാന്‍. വലന്റൈന്‍, വലന്റിനസ് എന്നീ പേരുകളില്‍ ചില വിശുദ്ധന്മാരെ റോം വാഴ്ത്തിയിട്ടുണ്ട്. എന്നാല്‍ അവരിലൊന്നും തന്നെ പ്രണയത്തിന്റെ വേദവാക്യങ്ങള്‍ കണ്ടെത്താന്‍ സഭയ്ക്കു കഴിഞ്ഞിട്ടില്ല. എങ്കിലും എവിടെയോ വലന്റൈന്‍ ജീവിച്ചിരുന്നിട്ടുണ്ടാവണം. അദ്ദേഹം പുരോഹിതനായിരിക്കണമെന്നുമില്ല. എന്നാല്‍ സ്‌നേഹിക്കുന്ന മനസ്സുകളിലായിരുന്നു അദ്ദേഹത്തിന്റെ പൗരോഹിത്യം വലയം കൊണ്ടിരുന്നത്. അവരിലായിരിക്കണം അദ്ദേഹം വിശുദ്ധ പദവി നേടിയിട്ടുണ്ടായിരിക്കുക. നിര്‍മലവും നിരുപമവും വിശുദ്ധവുമായി വലന്റൈന്‍ എന്ന വിളിപേര് കിട്ടിയതും അങ്ങനെയാവണം.
വലന്റൈന്‍ എന്നൊരു പുരോഹിതനുമായി ബന്ധപ്പെട്ട ഒരു കാര്യം പറയാം. അതിനു ഫെബ്രുവരി 14 മായി നേരിയൊരു ബന്ധവുമുണ്ട്. മൂന്നാം നൂറ്റാണ്ടിലാണിത്. റോമിലെ ക്ലൗഡിസ് രണ്ടാമന്റെ കാലം. വലന്റൈന്‍ അതീവരഹസ്യമായി രാജ്യത്തെ നിയമംലംഘിച്ചു. ക്ലൗഡിസ് അതിഭയങ്കര യുദ്ധതത്പരനായി കഴിയുന്ന കാലം. നല്ല ചുറുചുറുക്കുള്ള യുവാക്കള്‍ സൈന്യത്തില്‍ ഉണ്ടായിരിക്കണമെന്ന് അദ്ദേഹത്തിനു നിര്‍ബന്ധം. യുവാക്കള്‍ വിവാഹം കഴിച്ചാല്‍ അവര്‍ക്ക് കുടുംബമാകുന്നതോടെ യുദ്ധതാത്പര്യം നഷ്ടപ്പെടുമെന്നു കണ്ടെത്തിയ ക്ലൗഡിസ് രാജ്യത്ത് സൈനികയുവാക്കളുടെ വിവാഹത്തിന് വിലക്ക് ഏര്‍പ്പെടുത്തി. ഇതോടെ, പ്രണയബദ്ധരായിരുന്ന ഒട്ടനവധി കാമുകി കാമുകന്മാരാണ് നിരാശരായത്. അവര്‍ക്കു നിയമം ലംഘിക്കാനുള്ള ധൈര്യമില്ലായിരുന്നു. ചിലര്‍ ഒളിച്ചോടി. പിടിക്കപ്പെട്ടവരെ വധശിക്ഷയ്ക്കു വിധിച്ചു. മറ്റു ചിലര്‍ ആത്മഹത്യ ചെയ്തു. ഈ സംഭവം വലന്റൈനിന്റെ മനസ്സിനെ മദിച്ചു. അദ്ദേഹം രഹസ്യമായി ഇത്തരം വിവാഹത്തിനു കൂട്ടു നിന്നു. പലരുടെയും വിവാഹം രഹസ്യമായി നടത്തിക്കൊടുത്തു. പരസ്യമായ നിയമലംഘനമാണെന്നും പിടിക്കപ്പെട്ടാല്‍ ജീവിതം പോയതു തന്നെ എന്നറിയാമായിരുന്നിട്ടും സ്‌നേഹിക്കുന്ന മനസ്സുകളുടെ ഹൃദയവേദന അദ്ദേഹത്തിനു കാണാതിരിക്കാന്‍ ആവില്ലായിരുന്നു. എന്നാല്‍ അധികകാലം ക്ലൗഡിസ് ചക്രവര്‍ത്തിയുടെ ചാരന്മാരുടെ കണ്ണുകള്‍ വെട്ടിക്കാന്‍ വാലന്റൈനും കഴിഞ്ഞില്ല. അദ്ദേഹം പിടിക്കപ്പെട്ടു. വിചാരണ പോലുമില്ലാതെ തൂക്കിലേറ്റപ്പെട്ടു. അതൊരു ഫെബ്രുവരി 14 ആയിരുന്നുവെന്നാണു വിശ്വാസം.
രണ്ടാമത്തെ കഥയില്‍ നായകന്‍ വാലന്റൈന്‍ തന്നെ. അദ്ദേഹമൊരു തടവുകാരനായിരുന്നു. തന്നെ ജയിലില്‍ തുടര്‍ച്ചയായി സന്ദര്‍ശിച്ചിരുന്ന യുവതിയുമായി വാലന്റൈന്‍ പ്രണയത്തിലായി. അതു ജയിലറുടെ മകളായിരുന്നു. പിരിയാനാവാത്ത പ്രണയം. ജീവിതത്തില്‍ ഒരിക്കലും തങ്ങള്‍ക്ക് ഒന്നിക്കാനാവില്ലെന്ന യാഥാര്‍ത്ഥ്യം ഇരുവരെയും തളര്‍ത്തി. കാമുകന്‍ ജയിലിനുള്ളില്‍. ജയിലിനുള്ളില്‍ അടയ്ക്കപ്പെട്ട പിതാവിന്റെ മകളാണു കാമുകി. എന്തൊരു വിരോധാഭാസം. സംഭവമറിഞ്ഞ ജയിലര്‍ രണ്ടാമതൊന്നും ആലോചിച്ചില്ല. രായ്ക്കുരാമാനം വാലന്റെനെ പിടിച്ചു തൂക്കിക്കൊന്നു.
എന്നാല്‍ അന്തിമാഭിലാഷമെന്ന പോലെ ഒരു കത്തെഴുതാന്‍ അയാള്‍ വലന്റൈന് അനുവാദം നല്‍കി. വലന്റൈന്‍ പ്രിയതമയ്ക്ക് ഒരു പ്രണയലേഖനമെഴുതി. അത് ലോകത്തിലെ എക്കാലത്തെയും വികാരോജ്വലമായ പ്രേമലേഖനമായിരുന്നുവത്രേ. അതിനൊടുവിലായി എന്നു നിന്റെ സ്വന്തം വാലന്റൈന്‍ എന്ന ഒപ്പും. വാലന്റൈനെ തൂക്കിക്കൊന്നതു ഫെബ്രുവരി 14 നായിരുന്നുവെന്നും അതല്ല, വാലന്റൈന്റെ ജന്മദിനമായിരുന്നു ആ ദിവസമെന്നും രണ്ടഭിപ്രായമുണ്ട്. എന്നാല്‍ ഈ കഥയെ പിന്‍പറ്റിയൊന്നുമായിരുന്നില്ല റോമക്കാര്‍ പിന്നീട് ഈ ദിവസം പ്രണയദിനമായി ഘോഷിച്ചിരുന്നത്. അവര്‍ക്ക് വിവാഹം കഴിക്കാനുള്ള ഏറ്റവും നല്ല ദിവസമായിരുന്നു ഫെബ്രുവരി 14. അവരതിന് വാലന്റൈന്‍ ദിനം എന്ന് ഒരിക്കലും പേര്‍ ചൊല്ലി വിളിച്ചതുമില്ല. വര്‍ഷത്തിലെപ്പോള്‍ കണ്ടുമുട്ടിയാലും അവര്‍ക്ക് വിവാഹം കഴിക്കാന്‍ ഈ ദിവസം വരെ കാത്തിരിക്കേണ്ടി വന്നിരുന്നു, അതുവരെ പ്രേമം തലയ്ക്കു പിടിച്ചു നടക്കുകയായിരുന്നുവത്രേ പതിവ്.
യുഎസ്എ, ക്യാനഡ, മെക്‌സിക്കോ, ഫ്രാന്‍സ്, ഓസ്‌ട്രേലിയ, യുകെ തുടങ്ങിയിടങ്ങളിലാണ് വാലന്റൈന്‍ ദിനത്തിന് ഏറെ പ്രസക്തി. ഇന്നും ഈ രാജ്യങ്ങളിലുള്ളവര്‍ അന്നു വിവാഹം കഴിക്കുന്നതു പരമപ്രസക്തവും വിശുദ്ധവുമാണെന്നു തന്നെ വിചാരിക്കുന്നു. ദീര്‍ഘകാലം കുടുംബത്തോടൊപ്പം കഴിയാന്‍ ഈ ദിവസം വിവാഹിതരായോലെ കഴിയൂ എന്നൊരു വിശ്വാസവും ഇതിനു പിന്നിലുണ്ടായിരുന്നുവത്രേ. അതിനായി അവര്‍ വര്‍ഷം മുഴുവന്‍ പ്രേമബദ്ധരായി കാത്തിരിക്കുന്നു. പ്രണയത്തിന്റെ രുചിയും മണവും നിറവും തിരിച്ചറിയുന്നു. വിവാഹിതരാവാന്‍ കഴിയാത്തവര്‍ പിന്നെയും കാത്തിരിക്കുന്നു. പ്രിയസഖി, നിന്നെ ഞാന്‍ മരണത്തോളം കാത്തിരിക്കുന്നുവെന്നു കത്തെഴുതുന്നു. ആശംസ അര്‍പ്പിക്കുന്നു. ലോകത്തിലെ ഏറ്റവും പഴക്കമേറിയ വാലന്റൈന്‍സ് കാര്‍ഡ് ബ്രിട്ടീഷ് മ്യൂസിയത്തില്‍ ഇപ്പോള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. പഴക്കമേറിയ പ്രണയഗീതം എഴുതപ്പെട്ടത് 1415-ലും. ഓര്‍ലിയന്‍സിലെ ഡ്യൂക്ക് ആയിരുന്ന ചാള്‍സ് അദ്ദേഹത്തിന്റെ പ്രിയതമയ്ക്ക് എഴുതിയതായിരുന്നു ഇത്. ടവര്‍ ഓഫ് ലണ്ടനില്‍ തടവിലായിരുന്ന കാലത്ത് എഴുതിയതെന്നു കരുതുന്ന ഈ കവിത ഇപ്പോള്‍ ബ്രിട്ടീഷ് ലൈബ്രറിയിലുണ്ട്.
എഡി 496 മുതല്‍ 498 വരെ വാലന്റൈന്‍സ് ദിനം ഔദ്യോഗിക അവധിദിനമായി കത്തോലിക്ക സഭ പ്രഖ്യാപിച്ചിരുന്നതായി തെളിവുണ്ട്. പോപ്പ് ഗെലാഷ്യസിന്റേതായിരുന്നു ഈ നടപടി. ഗ്രേറ്റ് ബ്രിട്ടനില്‍ 17-ാം നൂറ്റാണ്ടിലും ഫെബ്രുവരി 14 അവധിദിവസമായിരുന്നു. പതിനെട്ടാം നൂറ്റാണ്ടോടെ ഈ ദിവസം കൂടുതല്‍ പോപ്പുലറായി. ഗിഫ്റ്റുകള്‍, ലെറ്ററുകള്‍, ഗ്രീറ്റിങ്ങ്‌സ് കാര്‍ഡുകള്‍ എന്നിവ കൈമാറാന്‍ തുടങ്ങിയത് ഇക്കാലത്താണ്. നൂറ്റാണ്ടിന്റെ അവസാനം പ്രിന്റ് ചെയ്യപ്പെട്ട വാലന്റൈന്‍സ് കാര്‍ഡുകള്‍ പ്രചാരത്തിലായി. പിന്നീട് ഇന്നോളം അതിന്റെ വ്യാപ്തി കൂടിയതല്ലാതെ, തെല്ലും കുറഞ്ഞിട്ടില്ലെന്നതാണു യാഥാര്‍ത്ഥ്യം. ഒരിക്കലെങ്കിലും പ്രേമത്തിന്റെ നനവ് അറിഞ്ഞിട്ടുള്ളവര്‍ ഈ കുളിര് അയവിറക്കുന്നത് ഫെബ്രുവരി 14-ലെ ഏകാന്തരാവില്‍ തന്നെ. ലോകം മുഴുവന്‍ പ്രണയത്തില്‍ കുളിച്ച് മയങ്ങിക്കിടക്കുമ്പോള്‍ മാനത്ത് ഒരു വാലന്റൈന്‍ നക്ഷത്രം ഉദിച്ചുയരുമെന്നും അതിന്റെ പ്രണയശോഭയാല്‍ ലോകം മുഴുവന്‍ നിര്‍വൃതി അടയുമെന്നും കവി. പ്രിയ വലന്റൈന്‍, പ്രണയത്തിന് ഇങ്ങനെയൊരു സങ്കീര്‍ണത നല്‍കിയതിനു നിനക്ക് നന്ദി.


അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ